എൽസി പറഞ്ഞു

നനുത്ത ഹൃദയത്തിന്‍ മിടിപ്പു പകര്‍ത്തിയ
കുറിപ്പു ദുരൂഹമാം ആഹ്ലാദം വിടര്‍ത്തുമ്പോള്‍
പച്ചയില്‍ക്കടും കരിംപച്ചയായ്‌ ഇലപ്പച്ച

ഇച്ഛയില്‍ സൗന്ദര്യത്തിന്‍ പച്ചയായ്‌ തത്തപ്പച്ച
വാക്കുകളെല്ലാം ജലച്ചായത്തിന്‍ സുതാര്യമാം
പച്ചയായ്‌ മഴച്ചാര്‍ത്തില്‍ ഇറങ്ങിക്കളിയ്ക്കുമ്പോള്‍
പണിയുന്നു ഞാന്‍ ഓര്‍മ്മയ്ക്കിടയ്ക്കു നിശ്ശൂന്യമായ്‌
നിറയുന്നതാമെന്റെ തരിശുനിലങ്ങളില്‍
പലതും - ദുഃഖം സ്വപ്നം പുഴതന്‍ സ്നേഹാവേശം
പകരംവെയ്ക്കാനൊന്നുമില്ലാത്ത നീലാകാശം

മഴനൂലുകള്‍ പൂക്കള്‍തുന്നിയ വൈകുന്നേരം
ഒരുനാള്‍ ഉടല്‍ക്കാടും കൈവിട്ട നിശാതാരം.
നെഞ്ഞുരുക്കത്താല്‍ ഭൂമി പൊള്ളുമ്പോള്‍ വെളുപ്പിന്‌
മഞ്ഞുതുള്ളികള്‍തൊട്ടു പുലരും പ്രണയവും
(മതി. നീര്‍മിഴിപോലെ പിടയും മത്സ്യത്തിനു
ക്ഷണികം സ്വതന്ത്രമാം അത്ഭുതാത്മാവിഷ്കാരം)

ആരുമേയറിയാതെ പതുങ്ങിപ്പതുങ്ങി ഞാന്‍
ആലിലവിറയാര്‍ന്ന വിരല്‍ത്തുമ്പുകള്‍ നീട്ടി
തൊടുവാനായുന്നേരം വരികള്‍ക്കിടയ്ക്കതാ
പിടിവിട്ടൊഴിയുന്നു തുമ്പിപോലിളംപച്ച.

No comments:

Post a Comment