പരോൾ


ഹരിതനീഡം
കൊഴിഞ്ഞു പോയെങ്കിലും
പ്രണയമൌലിക-
വാദം തുടര്‍ന്നു നാം,

ചിറകു വീശി-
പറന്നതാകാശവും
ഹൃദയവും കിളി-
ക്കൂട്ടവും ഓര്‍മ്മയും,
നരകമാണവി-
ശ്വാസപ്രമേയത്തില്‍
വിരല്‍ പതിച്ചതും
നമ്മെ ചതിച്ചതും,
വിഹിതമാകുന്നൊ-
രാലിംഗനത്തിലും
വികൃതമാകുന്നു
ചുംബനമെങ്കിലും
അകലെയില്ലാത്ത
മുന്തിരിത്തോപ്പിലും
സ്വഗതസഞ്ചാര-
മെത്തുന്നു നിര്‍ദ്ദയം,
അവിടെ നാരായ
വേരുകളാഴ്ത്തുക
അവിടെനിന്നു നാം
പൂക്കണ്ണി നീട്ടുക,
ഉടല്‍ പിഴിഞ്ഞു ഹാ!
മുന്തിരിച്ചാറിന്റെ
ലഹരി സന്ദര്‍-ശകര്‍ക്കായ്‌  കരുതുക,

പ്രണയമേ നമു-
ക്കിന്നുള്ള ഭൂമിക,
പ്രണയമേ നമു-
ക്കിന്നുള്ള ജീവിക,
എതിരു നിലക്കാത്ത
ലിംഗങ്ങള്‍ ഗൂഡമായ്,
സകലതും സമര്‍-
പ്പിക്കുന്ന സന്ധിയില്‍
അധികസാധകം
ചെയ്തവ,വല്‍സലം
പ്രതിഥരാഗം
ചുരത്തിതളര്‍ന്നവ,
മുലകള്‍,കണ്‍കളാല്‍
നോക്കുന്നു,പൊള്ളുന്നു,
പഴയകീര്‍ത്തനം
ദീപകം,ദുസ്സഹം,
ഇരുളിലാണ്‌ നാം,
വേര്‍പ്പില്‍ കുളിച്ചവര്‍,
ക്രമസമാധാന-
ശാന്തിയും കെട്ടവര്‍,
കിരണമേകമാ
ണെങ്കിലും ദൈവമേ
കനിയണേ,നിന-
ക്കെന്നു ഞാന്‍,പ്രാര്‍ഥനാ-
മുകുളമായ്‌ കൂമ്പി-
മുട്ടുകുത്തുന്നു നീ,
മിഴികള്‍ തോരാതെ,
പെയ്തു നില്‍ക്കുന്നു നീ,
ഇടതുപക്ഷ-
മാകുന്നു നീ,ഞാന്‍ നിന്റെ-
വലതുപക്ഷമായ്‌,
പാതിയായ്‌,അത്ഭുതം!
പുഴകള്‍ തന്‍ പൂര്‍വ്വ-
പുണ്യങ്ങള്‍ വേനലിന്‍-
ജടയില്‍നിന്നും
പിറക്കുന്നു ശാന്തമായ്‌,
പകുതി താഴും
പതാകയ്ക്കുമേല്‍ പടര്‍-
ന്നിളകിടുന്നു
കൊടിത്തലപ്പച്ചകള്‍,
അടിയില്‍ നില്‍പ്പാ-
ണധ:കൃതര്‍ തുമ്പകള്‍,
ബധിരമാകും
മുയല്‍ച്ചെവിക്കൂര്‍പ്പുകള്‍,
ശിഖമുറിയ്ക്കാതെ
ഇല്ലികള്‍,ദ്രാവിഡ-
പ്പെരുമതന്‍ ചുണ-
ച്ചൂരുമായ്‌ ചെട്ടികള്‍,
സമതലം കാത്ത
കൊലിന്നിലില്‍
മതവികാരം
വ്രണപ്പെട്ട ജാതികള്‍.
വിരഹമില്ലാത്ത
ജീവിതം,മൃത്യുവിന്‍
വരവിലും ബാക്കി-
വച്ചിടാം,യാത്രയില്‍-
ഒടുവിലത്രയ്ക്ക് തീവ്ര
വാദത്തിന്‍റെ
വിഘടന സ്വപ്ന-
മണ്ഡ‌ലാതിര്‍ത്തിയില്‍
വിമതെരെന്നു നാം
മുദ്ര കുത്തപ്പെടും,
അറവു മുട്ടി പോല്‍
കാലം ചിരിച്ചിടും
പഴയ പോല്‍ നീല-
വാഹനം നമ്മളെ
തടവറയ്ക്കുള്ളി-
ലാക്കിടാനെത്തിടും
ഇനിയൊരിയ്ക്കലും
ജാമ്യമില്ലെങ്കിലും,
സമര സത്യാ-
ഗ്രഹങ്ങളില്ലെങ്കിലും
മൃതിയില്‍ നിന്നും
കടഞ്ഞെടുക്കാം നമു-
ക്കമൃതമാകുന്ന
വാക്കും വിശുദ്ധിയും.
ഇലമുളച്ചിപോല്‍
രോമകൂപങ്ങളില്‍
മുളകള്‍ പൊട്ടട്ടെ
വാക്കുകള്‍,വിത്തുകള്‍,
അടിയിലേയ്ക്കാഴ്ന്നി-
റങ്ങിടുമ്പോള്‍ സ്നേഹ-
നിയമലംഘന-
മാകട്ടെ ദശനം

ചിറകൊതുക്കി-
തളര്‍ന്നിരിയ്ക്കുന്നതും
കിളികള്‍ ആകാശം
ഓര്‍മ്മകള്‍ ..എങ്കിലും
അഭിമുഖത്തിന്നു
കാക്കും നിലാവിന്‍റെ
തടവ്‌ ചാട്ടത്തില്‍
അത്ഭുതപ്പെട്ടു നാം,
അഭയമില്ലാത്ത
ദുസര്‍ഗ്ഗസന്ധിയില്‍
നരകയാത്ര-
യ്ക്കൊരുങ്ങി നില്‍ക്കുമ്പോഴും

പ്രണയമാകുന്നു
പ്രത്യയശാസ്ത്രവും
പ്രണയമാകുന്നു
ബോധവും ബാധയും,
പ്രണയമേ നമു-
ക്കിന്നുള്ള ബാധ്യത,
പ്രണയമേ നമു-
ക്കിന്നുള്ള സാധ്യത..!

No comments:

Post a Comment